കവിത

വിജയോ ഭവ:

ആവനാഴിയില്‍ ഒരസ്ത്രമേ ബാകിയുള്ളൂ അത് ഞാന്‍ ഇന്നലെ വീണ ഒരിരയുടെ നെഞ്ചില്‍ നിന്നും വലിചെടുത്തതാണ് അതില്‍ രക്തക്കറ പുരണ്ടിരിക്കുന്നു ഇന്നലത്തെ യുദ്ധത്തില്‍ വീണവരുടെ ഉറ്റവരുടെയും ഉടവരുടെയും നിലവിളികള്‍ പതിഞ്ഞിരിക്കുന്നു അതെനിക്കുപയോഗിക്കാന്‍ വയ്യ ഞാന്‍ ആയുധം വച്ച് കീഴടങ്ങുന്നു നിനക്ക് ഞാന്‍ പണ്ട് സമ്മാനം തന്ന ആ പുതിയ അസ്ത്രമെടുത്ത്‌ എന്റെ മാറിലേക്ക്‌ മടിക്കാതെ തൊടുത്തു കൊള്ളൂ… Read More ›

സ്വപ്നാടനം

സ്വപ്നത്തില്‍ വളരെ ദൂരം സഞ്ചരിച്ചു ഉണര്‍ന്നപ്പോള്‍ വഴിയും തെറ്റി ആരോടെങ്കിലും വഴി ചോദിച്ചാലോ? പക്ഷെ സ്വപ്നത്തിലെ സഹായാത്രികളെല്ലാം മറ്റെവിടെയോ ഉണര്‍ന്ന് വഴിതെറ്റി അലയുന്നുണ്ടാവണം… അല്ലെങ്കില്‍ ഇനിയും ഉണരാതെ എന്റെ അതെ സ്വപ്നത്തില്‍ സഞ്ചരിച്ചു കൊണ്ടിരിപ്പുണ്ടാവും മര്‍ത്ത്യന്റെ ഓരോ സ്വപ്നാടനങ്ങള്‍… -മര്‍ത്ത്യന്‍-

മൂര്‍ച്ച

വിണ്ടുകീറിയ ചുണ്ടില്‍ വീണ്ടും ജെല്ല് പുരട്ടിയല്ലേ? കൊള്ളാം ഇനി മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കു.. അവ വീണ്ടും വിണ്ടു കീറും… -മര്‍ത്ത്യന്‍-

മയില്‍‌പ്പീലി

നോട്ടുപുസ്തകത്തില്‍ വച്ച മയില്‍‌പ്പീലി പിണങ്ങിയിരുന്നു പിണക്കം മാറ്റാനായി ഞാനതിനെ വിശുദ്ധഗ്രന്ഥങ്ങളിലും പിന്നെ വിശ്വസാഹിത്യങ്ങളിലും വച്ച് നോക്കി. അത് അലറിവിളിച്ച്‌ പുറത്ത് ചാടി ഞാനതിനെ എന്റൊരു സുഹൃത്തിന് കൊടുത്തു എന്നിട്ട് പറഞ്ഞു “നീ പോറ്റിക്കോ.. എനിക്ക് വയ്യ ഈ അനുസരണകെട്ട – മയില്‍‌പ്പീലിയുമായി മല്ലിടാന്‍” അവനത്‌ മുടിയില്‍ ചൂടി, ഓടക്കുഴലും വിളിച്ച് പയ്ക്കളെയും മേച്ച്‌ നടന്നു… -മര്‍ത്ത്യന്‍-

തളരാതെ

അറ്റം കാണാതെ മുന്നില്‍ കിടക്കുന്ന വഴികളില്‍ ഒരുറുമ്പിനെ പോലെ സഞ്ചരിക്കണം… തളരാതെ ഒരിക്കലും നിര്‍ത്താതെ ഈ വഴികളൊന്നും എങ്ങോട്ടും – നയിക്കുന്നില്ലെന്നത് തിരിച്ചറിഞ്ഞിട്ടും ഒരുറുമ്പിനെ പോലെ, പലപ്പോഴും ഒരദൃശ്യനായി ഈ ജീവിതത്തില്‍ കൂടി നടക്കണം… -മര്‍ത്ത്യന്‍-

രൂപം

അവളുടെ മിഴികളില്‍ പണ്ട് ഞാനോളിപ്പിച്ചു വച്ച എന്റെ തന്നെ രൂപം ഇന്ന് പേരെടുത്ത് വിളിച്ച് അവളെനിക്ക്‌ തിരിച്ചു തന്നു…

അയാള്‍

ചിലനേരം വരും, അടുത്തിരിക്കും; പലതും പറഞ്ഞു ചിരിക്കും. കുറേയായി കണ്ടില്ല, ചെന്നന്വേഷിച്ചപ്പോള്‍ അങ്ങിനെയോരാളില്ലത്രെ ഇനി എവിടെ ചെന്നന്വേഷിക്കും ? മനസ്സിന്റെ ഓരോ കളികള്‍ അല്ലെ മര്‍ത്ത്യാ…?

പുതുമ

പുതിയ ഉടുപ്പുകള്‍ പഴയതിനെ വീണ്ടും പഴകിക്കുന്നു കൊള്ളാത്തവയാക്കുന്നു കീറിയതാക്കുന്നു ഭംഗിയില്ലാത്തവയാക്കുന്നു, പാവം! ആ പഴയവ എന്ത് പിഴച്ചു പുതുമയേ… നിന്റെ ജനനം പഴമയുടെ മടിയില്‍ പോരെ? അതിന്റെ മൃതിയില്‍ തന്നെ വേണോ? -മര്‍ത്ത്യന്‍ –

തിരമാല

ഈ തിരമാലയെ ഞാനറിയും പണ്ടൊരിക്കല്‍ ഞാനിവിടെ നിന്നപ്പോള്‍ അതെനിക്കൊരു ചെരുപ്പ് സമ്മാനിച്ചു ഇന്നിതാ മറ്റേ ചെരുപ്പും തരുന്നു പക്ഷെ ഇതിട്ടു നടന്ന ആളെവിടെ തിരമാലെ… തിരിച്ച് തരൂ നീ അന്നെടുത്തു കൊണ്ട് പോയ ആ ആളെ -മര്‍ത്ത്യന്‍-

കണ്ണാടി പഹയന്‍

ഒരു രാവിലെ ഇന്നലെകളില്‍ നിന്നും ഒരോര്‍മ്മ അടര്‍ന്നു വീണു ഞാനത് പൊടിതട്ടിയെടുത്ത് നോക്കി “ഇതായിരുന്നുവല്ലേ ഞാന്‍?” പിന്നെ മുടി ചീകാന്‍ കണ്ണാടി നോക്കിയപ്പോള്‍ ഒരു പരിചയമില്ലാത്ത പഹയന്‍ ആരാ നീ? ഞാന്‍ ചോദിച്ചു “ഇറങ്ങി പോ എന്റെ കണ്ണാടിയില്‍ നിന്ന്” അവന്‍ പോയില്ല, ഒരു കൂസലില്ലാതെ ഇന്നും എന്റെ കണ്ണാടിയില്‍ നിറഞ്ഞു നില്‍ക്കുന്നു മര്‍ത്ത്യന്‍