ഒരു ക്ഷമാപണ കവിത

ക്ഷമാപണങ്ങളുടെ പെരുമഴ പെയ്യിച്ചാലും
പിന്നെയും ബാക്കിവരും
മാപ്പു പറഞ്ഞാലും നാവറുക്കപ്പെടേണ്ട
കുറ്റകൃത്ത്യങ്ങളുടെ ഒരു നീണ്ട നിര…
വെടിയുണ്ടകൾ നിശ്ചലമാക്കിയ
നിലവിളികൾ…
ബോംബുകൾ പെയ്യിച്ച് പടുത്തുയർത്തിയ
ശ്മശാന ഗോപുരങ്ങൾ…
ജാതിയും മതവും ദൈവവും മനുഷ്യനും
കൂട്ടുകൂടി വഴിതെറ്റിച്ച്
തലകൾ വെട്ടി മാറ്റിയ
കുട്ടിത്തം മാറാത്ത മനസ്സുകൾ…
സ്വന്തം വീടും ഉടലും മോടി പിടിപ്പിക്കാൻ
ജീവനോടെ തൊലിയുരിഞ്ഞ
മിണ്ടാപ്രാണികളുടെ ശാപ വചനങ്ങൾ….
കഴിവില്ലായ്മകൾ പൊതിഞ്ഞു വയ്ക്കാൻ
അബലകൾക്കും കുട്ടികൾക്കും നേരെ
കരുത്ത് കാട്ടിയുണ്ടാക്കിയ
ക്രൂര വിനോദ വാസനകൾ…
വർണ്ണ വിവേചനം ഭ്രാന്തമാക്കിയ
സമൂഹത്തിലെ അതിപന്മാർ
തുറന്നു വിട്ട നരവേട്ടകളുടെ ഒരിക്കലും
തീരാതെ കിടക്കുന്ന സങ്കടങ്ങൾ….
ക്ഷമാപണങ്ങൾ മതിയാവില്ല….
നമ്മൾ ഓരോരത്തരും മൌനമായെങ്കിലും
ഭാഗമായിട്ടുണ്ട്‌ മർത്ത്യലോകത്തിലെ
ഈ പുരോഗതിയുടെ കാഹളത്തിന്…
രാവിലത്തെ ചായയിടുന്ന വെള്ളത്തിൽ
തുടങ്ങി കിടന്നുറങ്ങുന്ന തലയിണ വരെ
രക്തം പുരണ്ടിരിക്കുന്നു…
ഒരോ വറ്റ് കഴിക്കുമ്പോഴും തികട്ടി
വരണം കടപ്പാടുകളുടെ ചവർപ്പ്….
എന്നിട്ടും മായാതെ നമ്മളിലോക്കെ ഒരു
രക്ത മണം ബാക്കി നിൽക്കും….
എങ്കിലും ഒരു മാപ്പ്….
വേലിയുടെ ഇപ്പുറം നിന്ന് ഒന്നും
മിണ്ടാതെ മറുപുറത്തു നടക്കുന്ന
യാതനകൾ കണ്ടില്ലെന്ന്
നടിച്ചതിന്….
സ്വാതന്ത്ര്യവും, ഭക്ഷണവും
വെള്ളവും ആവശ്യത്തിലേറെ കിട്ടിയപ്പോൾ
അത് പോരെന്ന് തോന്നിയതിന്…
ഇന്നു വരെ എഴുതിയതും ഇനി എഴുതാനിരിക്കുന്നതുമായ
കവിതകളിലൂടെയെല്ലാം എന്നും
ഈ അർഹിക്കാത്ത മാപ്പിരന്നു കൊണ്ട്….
-മർത്ത്യൻ-



Categories: കവിത

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.